തിരുവനന്തപുരം: മണ്ണന്തലയില്‍ സഹോദരന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട നന്നാട്ടുകാവ് പന്തലക്കോട് വാഴോട്ടു പൊയ്ക തിരുവോണം വീട്ടില്‍ ഷഫീന മൂന്ന് ദിവസം ക്രൂര മർദ്ദനത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഒരു യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് സഹോദരൻ ഷംഷാദ് ഷഫീനയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴിനായിരുന്നു ദാരുണ സംഭവം നടന്നത്.
മർദ്ദനത്തില്‍ ഷഫീനയുടെ തലയോട്ടി പൊട്ടി. രണ്ടുവശത്തെയും വാരിയെല്ലുകള്‍ തകർന്നു. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ശരീരമാസകലം നഖമുപയോഗിച്ച് മാന്തിയതിന്റെ പാടുകളുണ്ട്. ശരീരത്തില്‍ കടിയേറ്റതിന്റെയും പാടുകളുണ്ട്. ചവിട്ടേറ്റ് കൈകള്‍ക്ക് ഒടിവുണ്ട്. ശരീരമാസകലും ഇടിയും അടിയും ഏറ്റതിന്റെ പാടുകളുണ്ട്. പലതവണ മർദ്ദനവും പിടിവലിയും നടന്നതായും പോസ്റ്റുമോർട്ടത്തില്‍ സൂചനകളുണ്ട്.
മലപ്പുറം സ്വദേശിയായ ഒരു യുവാവുമായുള്ള സഹോദരിയുടെ ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഷംഷാദ് പൊലീസിന് മൊഴി നല്‍കിയത്. സംഭവദിവസം അപ്പാർട്ട്മെന്റില്‍ യുവാവുമായി സഹോദരി വീഡിയോകോള്‍ ചെയ്യുന്നത് ഷംഷാദ് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.
ചെമ്ബഴന്തി അണിയൂരിലെ ഒരു കേസില്‍ പ്രതിയായ ഷംഷാദ്, പൊലീസില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മണ്ണന്തല ഇസാഫ് ബാങ്കിന് സമീപത്തെ സ്വകാര്യ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് ഒളിവില്‍ കഴിഞ്ഞത്. രണ്ട് കുട്ടികളുടെ മാതാവായ ഷഫീന ഭർത്താവുമായി പിണങ്ങി മാസങ്ങള്‍ക്ക് മുമ്ബ് വീട്ടിലെത്തിയിരുന്നു.
സഹോദരിയുടെ കുടുംബ പ്രശ്‌നത്തിന് കാരണം മറ്റൊരു യുവാവുമായുള്ള ചാറ്റിംഗും വീഡിയോ കോളുകളുമാണെന്ന സംശയം നേരത്തെ ഷംഷാദിനുണ്ടായിരുന്നു. സംഭവ ദിവസം വീഡിയോ കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഷഫീനയെ മർദ്ദിച്ചതറിഞ്ഞ് പെരുമാതുറയിലെ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ മണ്ണന്തലയിലെ അപ്പാർട്ട്മെന്റിലെത്തിയപ്പോള്‍ ഷഫീന അബോധാവസ്ഥയില്‍ കട്ടിലിനടിയില്‍ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച മാതാപിതാക്കളെ ഷംഷാദ് ഭീഷണിപ്പെടുത്തി. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഷഫീനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസെത്തുമ്ബോള്‍ അടുത്ത മുറിയില്‍ ഷംഷാദും സുഹൃത്ത് ചെമ്ബഴന്തി സ്വദേശി വിശാഖുമുണ്ടായിരുന്നു. മദ്യലഹരിയിലായ ഇരുവരെയും പൊലീസ് അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് വിശാഖിനെയും ഒപ്പം കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു.